വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ വെടിവെപ്പ്. ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയ്ക്ക് (Mar-a-Lago) സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. സുരക്ഷാവലയം ഭേദിച്ച് അതിക്രമിച്ചു കടന്ന ആയുധധാരിയെ വെടിവെച്ചു കൊന്നു. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമിയാണ് സംഭവം എക്സിലൂടെ സ്ഥിരീകരിച്ചത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അക്രമിയുടെ കൈവശം തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്റ്റിയും ചേർന്നാണ് അക്രമിയെ വെടിവെച്ചത്. ഇരുപത് വയസുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആയുധം താഴെയിട്ട ശേഷം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അക്രമി വെടിയുതിർക്കുന്നതിനായി വീണ്ടും തോക്ക് നീട്ടിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചതെന്നാണ് വിവരം. സംഭവം നടക്കുമ്പോൾ നടക്കുമ്പോൾ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനിൽ വൈറ്റ്ഹൗസിലായിരുന്നു.

