ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്‌പാർച്ചനയ്ക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്

ചങ്ങനാശേരിയിൽ എത്തുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ച് എൻ.എസ്.എസ്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സന്ദർശനം ശരിയല്ലെന്നാണ് എൻ.എസ്.എസിന്റെ വിശദീകരണം. സുരക്ഷാ ക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എൻ.എസ്.എസ് വ്യക്തമാക്കി. വിഷയത്തിൽ എൻ.എസ്.എസും ഉപരാഷ്ട്രപതിയുടെ ഓഫീസും തമ്മിൽ ചർച്ചകൾ തുടരുകയാണ്.

ശനി വൈകിട്ട് മൂന്നരയ്ക്കാണ് ചങ്ങനാശേരി കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയെത്തുന്നത്. രണ്ടരയോടെ പെരുന്നയിലുള്ള കോളേജ് ഗ്രൗണ്ടിൽ ഉപരാഷ്ട്രപതിയെത്തുമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പിന്നാലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലേക്ക് പോകുമെന്നാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ഷെഡ്യൂളിൽ പറഞ്ഞിരുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം 2.45ഓടെ പെരുന്നയിലെ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി നേരെ കോളേജിലേക്ക് പോകും. ഇത് സംബന്ധിച്ച് നേരത്തെ അറിയിച്ചിട്ടില്ലെന്നും ഹെലികോപ്ടർ ലാൻഡ് ചെയ്യാനുള്ള അനുമതി മാത്രമാണ് തേടിയത് എന്നുമാണ് എൻ.എസ്.സിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വവരം.

വെള്ളിയാഴ്ച രാവിലെയാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി ഉപരാഷ്ട്രപതിയുടെ ഓഫീസ് തങ്ങളെ ബന്ധപ്പെടുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം. ഔദ്യോഗികമായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *