തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ, കെ.എസ്.ആർ.ടി.സി ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കിത്തുടങ്ങി. പൊതുസ്ഥലങ്ങളിലും സർക്കാർ ഉടമസ്ഥയിലുള്ള സ്ഥാപനങ്ങളിലുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോപതിച്ച ഹോർഡിങ്ങുകളും മറ്റ് പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കണമെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.
മൂവായിരത്തിലേറെ കെ.എസ്.ആർ.ടി.സി ബസുകളിൽ ഒരു മാസത്തേക്കാണ് ഒന്നര കോടിയോളം രൂപ ചെലവിട്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി സർക്കാർ പരസ്യം നൽകിയത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ ചിത്രങ്ങൾവെച്ച് അതിദാരിദ്ര്യനിർമാർജനം മുതൽ വിവിധ പദ്ധതികളുടെ നേട്ടങ്ങളാണ് പരസ്യത്തിലെ വിഷയം.
ഇത്രയും പരസ്യം നീക്കാൻ ദിവസങ്ങൾ വേണ്ടിവരും. തിങ്കളാഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം നീക്കാത്തത് യു.ഡി.എഫ് പ്രതിനിധികൾ ഉന്നയിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ സർക്കാർ പരസ്യങ്ങളുമായി ബോർഡുകൾ സ്ഥിതിചെയ്യുന്ന കാര്യവും കെ.പി.സി. സി സെക്രട്ടറി എം.കെ. റഹ്മാൻ ഉന്നയിച്ചു. അതേസമയം, ബസിലെ പരസ്യം നീക്കിയാൽ ട്രെയിനുകളിലെ പരസ്യവും നീക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.എ. റഹീം ആവശ്യപ്പെട്ടു.

