അറബിയിൽ നിന്ന് സഹായം ലഭിക്കുമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചു; ‘അറബി അസൈനാർ’ പിടിയിൽ

കോഴിക്കോട് ∙ അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീയുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാറിനെ (66) ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ വർഷം നവംബർ 25ന് പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും യുവതിക്കു അറബിയിൽ നിന്നു സ്വർണവും മറ്റും വാങ്ങി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നിലമ്പൂരിലുള്ള ഒരു ലോഡ്ജിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ മൊബൈൽ ഫോണും 14,500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ചതിക്കപ്പെട്ടതായി മനസ്സിലായ യുവതി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഇതേ രീതിയിൽ അറബി കല്യാണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെക്കുറിച്ചു തിരച്ചിൽ നടത്തി. തുടർന്ന് ഇവർ ഒന്നിച്ചു പോയ ലോഡ്ജ് പരിസരത്തെ സിസിടിവി പരിശോധിച്ചതിൽ പ്രതി നിരവധി കേസിൽ ഉൾപ്പെട്ട ‘അറബി അസൈനാർ’ ആണെന്ന് മനസ്സിലായി. തുടർന്ന് ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ അന്വേഷണത്തിൽ കാസർകോട് മംഗലാപുരം ഭാഗത്ത് പ്രതി ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് അവിടെ എത്തിയപ്പോൾ കാസർകോട് സ്വദേശി ആയ മറ്റൊരു യുവതിയെ പറ്റിക്കാൻ ഇയാൾ ശ്രമം നടത്തുന്നതായി കണ്ടെത്തി. ഇതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു

കോഴിക്കോട് കസബ, മഞ്ചേരി, കോട്ടയ്ക്കൽ, ഷൊർണൂർ എന്നീ സ്റ്റേഷനിൽ പ്രതിക്ക് ഇതേ രീതിയിൽ സ്ത്രീകളെ പറ്റിച്ചതായി കേസുകൾ ഉണ്ട്. മലപ്പുറത്ത് ഉള്ള സ്ത്രീയുടെ മകൾക്ക് ഒരു അറബിയിൽ നിന്ന് സാമ്പത്തിക വാഗ്ദാനം ചെയ്ത് കുട്ടിയുടെ സ്വർണം ഊരി വാങ്ങി രക്ഷപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആണ് പ്രതി വീണ്ടും ഇത്തരത്തിൽ കുറ്റം ചെയ്തത്. പ്രതിയെ കാസർകോട് നിന്നും പന്നിയങ്കര സബ് ഇൻസ്‌പെക്ടർമാരായ അമൽ ജോയ്, എസ്.നിഖിൽ, സിപിഒ ടി.പി.ദിലീപ്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങൾ ആയ അനൂജ് വളയനാട്, സുബീഷ് വേങ്ങേരി എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *