അങ്കാറ: കാട്ടുചെന്നായ്ക്കളെ പോലെയാണ് അമേരിക്കയുടെ പെരുമാറ്റമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ഡോളറിതര മാര്‍ഗ്ഗങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഡോളര്‍ ഉപയോഗിക്കില്ലെന്നും മറ്റ് ഇതര മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ കുത്തക ക്രമേണ കുറച്ചു കൊണ്ടുവരണമെന്നും ഇതിനായി പ്രാദേശിക ദേശീയ കറന്‍സികള്‍ ഉഭയകക്ഷി ഇടപാടുകള്‍ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇപ്പോള്‍ തുര്‍ക്കിയും റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായത്. എന്നാല്‍ അമേരിക്കയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടിരുന്നു.

ഒരു ഡോളറിന് ആറ് ലിറയെന്ന എക്കാലത്തെയും വലിയ ഇടിവായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. 2001 ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിച്ചത്. തുര്‍ക്കിയില്‍ പണപ്പെരുപ്പം ഓരോ ദിവസവും കൂടുകയാണ്.

രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് അമേരിക്ക കുത്തനെ കൂട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ഡോളറിനെ അപേക്ഷിച്ച് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. വിപണിയെ തിരിച്ചു പിടിക്കാന്‍ ജനങ്ങളുടെ പക്കലുള്ള സ്വര്‍ണം വിറ്റഴിക്കാനാണ് പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍ നിര്‍ദേശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *