കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ; ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്‌ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും അത്തരം അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്‌ക്കുന്ന സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും സ്‌ത്രീ സുരക്ഷയ്‌ക്ക് സംസ്‌ഥാനത്ത്‌ പ്രാധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു.

‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സ്‌ത്രീ സുരക്ഷ സംബന്ധിച്ച ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രീലേഖയുടെ ഗുരുതര ആരോപണം. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്‌ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്‌ഥയെന്നും ശ്രീലേഖ ആഞ്ഞടിച്ചു.

ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സർക്കാർ ആകുമ്പോൾ അവർ 100 ശതമാനവും സ്‌ത്രീകൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. 2021ൽ നിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വർധിച്ചിരിക്കുന്നതെന്ന് കണക്ക്. കേരളത്തിൽ അതിന് പ്രോൽസാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *