ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ആഗസ്റ്റ് 14ന് പരാതി നല്‍കിയിട്ടും അത് പൊലീസിന് കൈമാറാന്‍ ബൃന്ദാ കാരാട്ട് തയ്യാറായില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും, പരാതി എന്തുകൊണ്ട് പൊലീസിന് കൈമാറിയില്ലാ എന്ന് ബൃന്ദയും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്ത്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. ആരോപണവിധേയന്‍ ഒരു എം. എല്‍. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ക്ക് എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണമെന്ന് കെ.സുരേന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *