പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ വിനോദ് കുമാറിനെ ഇന്ന് രാവിലെ വീടിന് സമീപത്തെ വളപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപതിച്ചതിനെ തുടർന്നാണ് വിനോദ് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വാളയാർ അട്ടപ്പള്ളത്ത് വെച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രാംനാരായണനെ ഡിസംബർ 17ന് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒൻപത് പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ഇതിൽ എട്ട് പേർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം റദ്ദാക്കുകയായിരുന്നു.

