ലൈംഗികാതിക്രമം: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. ആരോപണങ്ങളുടെ വസ്തുതയിലേക്ക് തത്കാലം കടക്കുന്നില്ലെന്നും രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടിതി വ്യക്തമാക്കി. യുവ നടിയുടെ പരാതിയിൽ റിമാന്‍റിലായ രഞ്ജിത്തിന് ഇന്നലെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.

ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങളിൽ അഞ്ചുവർഷത്തിൽ താഴെയാണ് ശിക്ഷാകാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത പരിഗണിച്ച് സംഭവം നടന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പോകരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

എറണാകുളം ജില്ല വിട്ടുപോകുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ജാമ്യം ലഭിച്ചതിനെത്തുടർന്ന് രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു.താൻ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. 250-ഓളം അണിയറപ്രവർത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെത്തുടർന്ന് നടിയുടെ ചില സീനുകൾ വെട്ടിക്കുറയ്‌ക്കേണ്ടിവന്നു. ഇക്കാര്യം നടിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നുള്ള വിരോധത്തിലാണ് പരാതി നൽകിയത്. സിനിമയിലെ മറ്റ് ആളുകൾ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു. തന്റെ ആരോഗ്യ പ്രശ്നങ്ങളും ഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചിരുന്നു.

രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഡന ശ്രമം നടന്നുവെന്നായിരുന്നു പരാതി. രഞ്ജിത്ത് തന്നെ ക‍യറിപ്പിടിക്കാൻ ശ്രമിച്ചെന്നും കാരവാനിൽനിന്നും ഇറങ്ങിയോടിയെന്നും സിനിമാ സെറ്റിലുണ്ടായിരുന്നവർ ഇത് കണ്ടിട്ടുണ്ടെന്നും നടിയുടെ പരാതിയിൽ പറയുന്നു. കാരവൻ പൊലീസ് കണ്ടെത്തിയിരുന്നു. നടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ വോട്ട് രേഖപ്പെടുത്താൻ ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്‍റെ ആവശ്യം പോലും കോടതി അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *