സ്ത്രീകള്‍ ഒറ്റയ്ക്കായാല്‍ അയാള്‍ തേടിയെത്തും, ശേഷം അരുംകൊല; സീരിയല്‍ കില്ലര്‍ പിടിയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെ തേടിപ്പിടിച്ച് കൊലപ്പെടുത്തിയിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍. 45കാരനായ പി.വിശ്വനാഥനെയാണ് തിരുപ്പതി പൊലീസ് വലയിട്ട് പിടിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലായി 6 കൊലപാതകങ്ങളടക്കം  21 കേസുകളാണ് വിശ്വനാഥിന്‍റെ പേരിലുള്ളത്.

കേരളവും കര്‍ണാടകയും ആന്ധ്രാപ്രദേശിലുമായാണ് വിശ്വനാഥ് തന്‍റെ കുറ്റകൃത്യങ്ങള്‍ നടത്തിപോന്നിരുന്നത്. അബ്ദുള്‍, അജിത്ത്, അജി, പ്രശാന്ത് എന്നീ വ്യാജപേരുകളിലായി ഒളിവില്‍ നടന്നായിരുന്നു വിശ്വനാഥിന്‍റെ ആക്രമണപരമ്പര. 2018ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വിശ്വനാഥ് ആന്ധ്രാ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതേ വര്‍ഷം തന്നെ കേരളത്തില്‍ ഒരു മോഷണ, കൊലപാതക കേസില്‍ വിശ്വനാഥ് അറസ്റ്റിലായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. 2 ലക്ഷം രൂപ കേരളാ പൊലീസ് വിശ്വനാഥിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ആന്ധ്രയിലേക്ക് കടന്ന വിശ്വനാഥ് ഓട്ടോ ഓടിച്ചും ചെറിയ മോഷണങ്ങള്‍ നടത്തിയും ജീവിച്ചുവരികയായിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടരന്വേഷണത്തിലാണ് തങ്ങള്‍ പിടികൂടിയത് നിരവധി സംസ്ഥാനങ്ങളിലായി കുറ്റകൃത്യങ്ങള്‍ നടത്തിയ ഒരു സീരിയല്‍ കില്ലറിനെയാണെന്ന് പൊലീസിന് ബോധ്യമായത്.

കുറ്റകൃത്യങ്ങള്‍ക്കായി വിശ്വനാഥിനെ സഹായിച്ചിരുന്ന ആളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതുകൂടാതെ 127 ഗ്രാം സ്വര്‍ണവും 20 ലക്ഷം രൂപയും ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *