തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ചഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്.
വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂരിലും ആനയിടഞ്ഞ് ഒരാളെ ചവിട്ടിക്കൊന്നിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് ഏറെനേരത്തിന് ശേഷം ആനയെ മയക്കുവെടി വെച്ച് തളയ്ക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇരിങ്ങാലക്കുടയിലും ആനയുടെ ചവിട്ടേറ്റ് ഒരാൾ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

