കോട്ടയം: കോടികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത 115 പേരുണ്ടെന്ന വിവരാവകാശരേഖ പുറത്ത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍നിന്നു മാത്രം 200 കോടിക്കു മുകളില്‍ വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടങ്ങി മുങ്ങി നടക്കുന്നവരുടെ എണ്ണമാണു പുറത്തുവന്നിരിക്കുന്നത്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്. ധനരാജിന്റെ വിവരവാകാശ അപേക്ഷയില്‍ എസ്ബിഐ കൈമാറിയതാണ് ഈ വിവരം.

കണക്കു പുറത്തുവിടുന്നുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ എസ്ബിഐ തയാറായിട്ടില്ല. അത് രഹസ്യമാണെന്നാണു മറുപടി. ഈ 115 പേര്‍ക്കെതിരെയും ആര്‍ബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്നും വിവരമുണ്ട്. ബാങ്കില്‍നിന്ന് ഇവരില്‍ പലരും അഞ്ഞൂറുകോടിക്കുമുകളിലുള്ള തുകയാണ് എടുത്തിരിക്കുന്നത്. എന്നാല്‍ തിരിച്ചടവാകട്ടെ മുടങ്ങിയ അവസ്ഥയിലും.

വിവിധ ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുത്തു മുങ്ങിയ നീരവ് മോദിയെയും വിജയ്മല്യയെയും തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് എസ്ബിഐയുടെ ഈ കണക്കുകളും പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *