ഉറങ്ങാതെ കാവലിരുന്നു, ദൃശ്യങ്ങൾ പകർത്തി; പാലരുവി എക്സ്പ്രസിൽ കുരുന്നിന് രക്ഷകയായി യുവതി

കൊല്ലം: പാലരുവി എക്സ്പ്രസിൽ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടിക്കൂടാൻ സഹായകമായത് സഹയാത്രികയായ യുവതിയുടെ ഇടപെടൽ. കൊല്ലം അയത്തിൽ സ്വദേശി ഡാനിഷിനെയാണ് പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോട്ടത്തല സ്വദേശിയായ വി.എസ്. വീണയുടെ ധീരമായ ഇടപെടലാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.

പുനലൂർ-ചെങ്കോട്ട യാത്രക്കിടെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുത്തച്ഛനോടൊപ്പം തീർഥാടനത്തിന് പോവുകയായിരുന്നു പെൺകുട്ടി. ജനറൽ കമ്പാർട്ട്‌മെന്റിൽ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തറയിൽ ബന്ധുക്കളോടൊപ്പം കിടന്ന കുട്ടിയെ പ്രതി എടുത്ത് മടിയിലിരുത്തിയത്.

അമ്മയുടെ ചികിത്സക്കായി യാത്ര ചെയ്യുകയായിരുന്ന വീണക്ക് പ്രതിയുടെ പെരുമാറ്റത്തിൽ തുടക്കം മുതലേ സംശയം തോന്നിയിരുന്നു. പ്രതി ശല്യപ്പെടുത്തിയതിനെത്തുടർന്ന് ഉറക്കം മതിയാക്കി ഇവർ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടിയെ മടിയിലിരുത്തി ഉപദ്രവിക്കുന്നത് കണ്ടതോടെ വീണ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ബഹളം വെച്ച് കുട്ടിയെ രക്ഷിക്കുകയും മാതാപിതാക്കളെയും മറ്റ് യാത്രക്കാരെയും വിവരം അറിയിക്കുകയുമായിരുന്നു.

കുട്ടി സ്വന്തം ബന്ധുവാണെന്നാണ് അയാൾ വാദിച്ചത്. എന്നാൽ ഞാൻ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് കൊടുത്തതോടെ പ്രതിക്ക് മറുപടി ഇല്ലാതായി. ആ ദേഷ്യത്തിൽ അയാളുടെ മുഖത്തടിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റുള്ളവരും ഇടപെട്ടു. ആ നിമിഷം പ്രതികരിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ആ കുഞ്ഞിനെ രക്ഷിക്കാനായത്- വീണ പറഞ്ഞു.

വീണ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പുനലൂർ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ഉറക്കമില്ലാത്ത രാത്രിയിൽ വീണ കാട്ടിയ അതീവ ജാഗ്രതയും ധൈര്യവും വലിയ പ്രശംസക്ക് പാത്രമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *