തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള കമലേശ്വരം കൺവെൻഷൻ സെന്ററിന്റെ കരാർ നൽകിയതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം. നിലവിലെ മേയർ വി.വി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോർപ്പറേഷൻ സെക്രട്ടറി ബിനിയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
അടുത്ത കൗണ്‍സിൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് ചർച്ചചെയ്തു തുടർനടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. ഭരണപക്ഷത്തെ വി ജി ഗിരികുമാറാണു യോഗത്തിൽ വിഷയം ഉന്നയിച്ചത്.
ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിംഗ് വിഭാഗം വഴി കരാർ നൽകിയത് ദുരൂഹമാണെന്നു ഗിരികുമാർ പറഞ്ഞു. കഴിഞ്ഞ ഭരണസമിതി നടത്തിയ അഴിമതിയുടെ ഒരറ്റം മാത്രമാണിത്.
ഇതു സംബന്ധിച്ച പേപ്പർ ഫയൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർ കണ്ടു തീരുമാനമെടുത്തു. എന്നാൽ സെക്രട്ടറി കണ്ടിട്ടുമില്ല. കോർപ്പറേഷന്റെ ആസ്തികൾ ലേലം ചെയ്യേണ്ടതും കരാർ നൽകേണ്ടതും ധനകാര്യ സ്ഥിരം സമിതിയാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയിൽ ഭൂരിപക്ഷവും ബിജെപി അംഗങ്ങളായിരുന്നു.
ഇതു മനസിലാക്കിയാണു വളഞ്ഞ വഴിയിൽ എൻജിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച് ആര്യ തീരുമാനം നടപ്പിലാക്കിയതെന്നും ഗിരികുമാർ പറഞ്ഞു. ഇതിനു പിന്നാലെയാണ് മേയർ അന്വേഷണം പ്രഖ്യാപിച്ചത്.

