കാലവര്‍ഷത്തിന് മുന്‍പെ പെരുമഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചിട്ടുണ്ട്. കൂടാതെ തെക്കു പടിഞ്ഞാറന്‍ – തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലുടനീളവും കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയെന്നും (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഈ ചക്രവാതച്ചുഴിയില്‍ നിന്ന്, തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ വരെ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *