തിരുവനന്തപുരം: മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഭൂമിയിലെ താമസക്കാർക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ പോണപോക്കിൽ എട്ടിന്റെ പണി തന്നിട്ടാണ് എൽ.ഡി.എഫ് സർക്കാർ പോയത്.
രണ്ടു മതവിഭാഗങ്ങളെ ശത്രുക്കളാക്കാനുള്ള നീക്കമാണ് നടത്തിയത്. പോണപോക്കിൽ ഭൂമി വഖഫ് ബോർഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കമായിരുന്നു ഇത്. വഖഫ് ഭൂമി എന്ന് രജിസ്റ്റർ ചെയ്താൽ പിന്നെ അവിടെയുള്ള താമസക്കാർ കയ്യേറ്റക്കാരായി. അവിടെ നിന്ന് അവരെ കുടിയൊഴിപ്പിക്കില്ല. നിയമപരമായി നീങ്ങും. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടക്ക് കുടപിടിക്കുകയാണ് സി.പി.എം ചെയ്തതെന്നും സതീശൻ ആരോപിച്ചു.
പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാരിന്റെ നിലപാട്. താമസക്കാരെ അവിടെ നിന്ന് കുടിയൊഴിപ്പിക്കില്ലെന്നായിരുന്നു അന്നത്തെ സർക്കാർ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുനമ്പം പ്രശ്നം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

