എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല; മൊഴിമാറ്റി പരാതിക്കാരി

എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴിമാറ്റി പരാതിക്കാരി. പെരുമ്പാവൂർ എം.എൽ.എയായിരുന്ന എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പരാതിക്കാരി നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ നൽകിയ മൊഴി. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്.

നെയ്യാറ്റിൻകര കോടതിയിൽ അടച്ചിട്ട കോടതി മുറിയിൽ വിചാരണ നടക്കുന്നതിനിടെയാണ് പരാതിക്കാരി മൊഴി മാറ്റിയിരിക്കുന്നത്. പേട്ട സ്വദേശിയായ യുവതിയാണ് പരാതിയുമായി എത്തിയത്. 2022ലാണ് സംഭവം നടന്നത്. അടിമലത്തുറയിലെ റിസോട്ടിൽ വെച്ചും തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീട്ടിൽ വെച്ചും ബലാത്സംഗം ചെയ്തതായി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. മത്രമല്ല തന്നെ വധിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.

വലിയ രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ടാക്കിയ കേസാണിത്. കോൺഗ്രസ് എം.എൽ.എയായിരുന്ന എൽദോസ് കുന്നപ്പിള്ളിയുടെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്തിത്വം പോലും നഷ്ടമാകാൻ ഈ കേസ് കാരണമായിരുന്നു. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

എൽദോസ് കുന്നപ്പിള്ളിയെ കൂടാതെ അദ്ദേഹത്തിന്‍റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയതാണ് ഇവർ ചെയ്ത കുറ്റം. എൽദോസ് കുന്നപ്പിള്ളിക്ക് ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാൻ കാരണമായ കേസുകൂടിയാണിത്. നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകുന്നതിനിടെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പരാതിക്കാരി തന്നെ മൊഴി മാറ്റിയ സാഹചര്യത്തിൽ കോടതി കേസ് റദ്ദാക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *