താര സംഘടനയായ അമ്മയുടെ കുടുംബ സംഗമ വിവാദവുമായി ബന്ധപ്പെട്ട കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ കുടുംബ സംഗമം സംഘടിപ്പിച്ചത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ ക്ഷേത്രമാണ് മുഖ്യ സ്പോൺസർ. അമ്മയുടെ കുടുംബ സംഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോഗികമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അശരണരായ കലാകാരൻമാരെ സഹായിക്കാൻ ക്ഷേത്രം നൽകാൻ തീരുമാനിച്ച തുക സംഭാവനയായി സ്വീകരിക്കുന്നതിനു പകരം സ്പോൺസർഷിപ്പ് ആക്കി മാറ്റിയത് ശ്വേത മേനോനാണെന്നു റിപ്പോർട്ടുണ്ട്. ക്ഷേത്ര ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമുണ്ട്. ഇടപാടുകളിൽ ശ്വേത മേനോന്റെ അടുത്തയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചതായും ആക്ഷേപമുണ്ട്.വാഗ്ദാനം ചെയ്ത തുകയിൽ 30 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 45 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ടെന്നും സൂചനകളുണ്ട്.

