ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടിയിലേക്ക് സി.പി.എം നീങ്ങുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നിലനില്‍പ്പിനായുള്ള പോരാട്ടത്തിനു തയാറെടുക്കുകയാണ് പി.കെ.ശശി

പി.കെ.ശശിക്കെതിരെ നടപടിയുണ്ടാകുമെന്നു തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയാതെ പറയുന്നത്. അതുകൊണ്ടാണ് സമാനമായ വിവാദങ്ങളിലെ മുന്‍കാല നിലപാടുകള്‍ സി പി എം ഓര്‍മിപ്പിക്കുന്നതും. പി.കെ.ശശി മുതല്‍ എ.കെ.ബാലന്‍ വരെയുള്ളവര്‍ പരാതിയെക്കുറിച്ചു കേട്ടിട്ടു പോലുമില്ലെന്നായിരുന്നു പരസ്യമായി പ്രതികരിച്ചിരുന്നത്.

എന്നാല്‍ എകെജി സെന്ററിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തി എന്നു സി.പി.എം വെളിപ്പെടുത്തുമ്പോള്‍ ഈ നുണകളെല്ലാം പൊളിയുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥിരീകരിക്കും വരേ ഇങ്ങനെയൊരു പരാതിയില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു സംസ്ഥാന നേതൃത്വം.

കാര്യങ്ങള്‍ കൈവിട്ടു എന്നു ബോധ്യപ്പെട്ടതോടെ നേതൃത്വം ശശിയെയും കൈവിടുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ പരാതിക്കാരിയെ കണ്ട് അന്വേഷണ കമ്മിഷന്‍ മൊഴിയെടുക്കും. സംസ്ഥാന സമിതി ആരംഭിക്കുന്ന മുപ്പതിനു മുന്‍പ് പൂര്‍ത്തിയാകുന്ന റിപ്പോര്‍ട്ടിലായിരിക്കും ശശിക്കെതിരായ നടപടിയുടെ വ്യാപ്തി വ്യക്തമാവുക.

Leave a Reply

Your email address will not be published. Required fields are marked *