ഹരിപ്പാട്: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി പൊലീസ് പിടിയിലായി. കനകക്കുന്ന് ജെട്ടിക്ക് സമീപം താമസിക്കുന്ന കൊച്ചു പടന്നയിൽ പ്രകാശൻ (പാച്ചു – 54) ആണ് കസ്റ്റഡിയിലായത്. വെൽഡിംഗ് തൊഴിലാളിയായ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാൽ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
പ്രതി നാട്ടുകാരൻ തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മൃതദേഹം കെട്ടാൻ ഉപയോഗിച്ച പ്രത്യേക തരം കയറാണ് അന്വേഷണത്തിൽ നിർണായക സൂചനയായത്. സമാനമായ കയർ പ്രകാശന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. രണ്ടു വർഷം മുമ്പ് വീടും സ്ഥലവും വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. വെൽഡിംഗ് ജോലിക്ക് പുറമെ ഇയാൾ കായലിൽ മത്സ്യബന്ധനത്തിനും പോകാറുണ്ടായിരുന്നു. സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ നിലവിൽ കനകക്കുന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് തങ്കമ്മയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ പ്രകാശൻ കഴിഞ്ഞ പത്തുവർഷമായി കനകക്കുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ഇയാൾ ഇവിടെ സ്വന്തമായി വീടും സ്ഥലവും വാങ്ങിയത്. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ അതിവേഗ അന്വേഷണം.

