പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ശരീരം ചവിട്ടുപടിയാക്കി മത്സ്യത്തൊഴിലാളിക്ക് സമ്മാനവുമായി ഇറാം മോട്ടോഴ്‌സ്

കോഴിക്കോട്: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ശരീരം ചവിട്ടുപടിയാക്കി വാര്‍ത്തകളില്‍ ഇടംനേടിയ മത്സ്യത്തൊഴിലാളി കെ പി ജെയസലിന് കാര്‍ സമ്മാനമായി നല്‍കി. ഇറാം മോട്ടോഴ്‌സ് ആണ് മഹീന്ദ്ര മറാസോ കാര്‍ ജെയ്‌സലിന് നല്‍കിയത്.

ഇതെനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സമ്മാനമാണ്. ജീവിതത്തില്‍ എന്നെങ്കിലും എനിക്കൊരു കാറ് സ്വന്തമായുണ്ടാവുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല. ഈ കാറ് ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ജെയ്‌സല്‍ പറഞ്ഞു. മന്ത്രി ടി.പി.രാമകൃഷ്ണ്‍ കാറിന്റെ താക്കോല്‍ ജെയ്‌സലിന് നല്‍കി.

വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാന്‍ സാധിക്കാതിരുന്ന സ്ത്രീകള്‍ക്ക്, വെള്ളത്തില്‍ മുട്ടുകുത്തി തന്റെ പുറം ചവിട്ടുപടിയാക്കി നല്‍കിയത് ജെയ്‌സലായിരുന്നു. കേരളത്തിലിറങ്ങിയ ആദ്യ മഹീന്ദ്ര മറാസോ കാറാണ് ഇറാം മോട്ടോഴ്‌സ് കെ.പി. ജെയ്‌സലിനു സമ്മാനമായി നല്‍കിയത്. സമൂഹത്തിനു നന്മ ചെയ്ത ഒരാള്‍ക്ക് നല്‍കിക്കൊണ്ടാവണം മറാസോയുടെ വില്‍പനയ്ക്കു തുടക്കം കുറിക്കുന്നതെന്ന തീരുമാനമാണ് ജെയ്‌സലില്‍ എത്തിയതെന്ന് ഇറാം മോട്ടോഴ്‌സ് ഉടമ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേന ആവശ്യപ്പെട്ടതനുസരിച്ചാണ് ജൈസലും സുഹൃത്തുക്കളും മുതലമാട് പ്രദേശത്ത് ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ബോട്ടിന്റെ ഉയരക്കൂടുതല്‍ കാരണം സ്ത്രീകള്‍ കയറാന്‍ വിഷമിക്കുകയായിരുന്നു. അവര്‍ക്കാണ് യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയത്. ചടങ്ങില്‍ ജെയ്‌സലിന്റെ സുഹൃത്തുക്കളായ അഫ്‌സല്‍, മുനീസ് എന്നിവരെയും ആദരിച്ചു. എ.പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ യു.വി.ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *