കോഴിക്കോട്: ചികിത്സാപ്പിഴവിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചതായി പരാതി. വടകര വാണിമേൽ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വൃക്കയിലെ കല്ലിന് ചികിത്സയ്‌ക്കെത്തിയതായിരുന്നു റീജിത്ത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്‌തു. സർജറി ചെയ്‌തതിൽ വീഴ്‌ചയുണ്ടായെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലതുഭാഗത്ത് ചെയ്‌തെന്നും തുടർന്ന് ഇവിടെ പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കെതിരെ നിരന്തരം ചികിത്സാപ്പിഴവ് ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. നിരവധിപേർ പരാതികൾ നൽകിയിട്ടുമുണ്ട്.

