മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂർ സ്വദേശിയായ ട്രാവലർ ഡ്രൈവർ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 13 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 15 പേരെ ഫറൂക്ക് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് നിന്ന് കൊട്ടിയൂർക്ക് തീർഥാടനയാത്ര പോകുന്ന 27 പേരടങ്ങുന്ന സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. മൂന്നുപേരാണ് ടിപ്പർ ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചും രണ്ടാമത്തെയാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

