കോട്ടയം: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു (54) അന്തരിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. 3 മാസമായി അർബുദ രോഗബാധിതനായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായിരുന്നു മുരാരി ബാബു. കേസിൽ അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മുരാരി ബാബു. പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം നൽകി.

