കോഴിക്കോട്ട്‌ വീണ്ടും മലേറിയ സ്ഥിരീകരിച്ചു; രോഗംബാധിച്ചത് ഇതരസംസ്ഥാന തൊഴിലാളിക്ക്

കോഴിക്കോട്: വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14-ലുള്ള ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിനിടെ, രോഗബാധിതനായ വ്യക്തി നാട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു.

ചൊവ്വാഴ്ച്ച കോഴിക്കോട്ട്‌ രണ്ടുപേർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള അറുപത്തിമൂന്നുകാരനും തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒളവണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി കടുക്കുകയും പരിശാേധനയിൽ മലേറിയ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടത്താണ് രോഗബാധിതനും താമസിക്കുന്നത്. ഇവരിലാർക്കെങ്കിലും മലേറിയ ഉണ്ടായിരുന്നിരിക്കാമെന്നും അതുവഴിയാകാം രോഗം ഇയാളിലേക്കും ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളി മധ്യപ്രദേശ് സ്വദേശിയാണ്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്.

കൊതുകിലൂടെ മനുഷ്യശരീരത്തിലേക്കെത്തുന്ന പരാദം വഴിയാണ് മലേറിയ ഉണ്ടാകുന്നത്. കടുത്ത പനി, വിറയൽ, ക്ഷീണം, മറ്റ് അസ്വസ്ഥതകൾ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങൾ. ഇതുകൂടാതെ, ചിലർക്ക് തലവേദന, ഛർദി, പേശിവേദന, നെഞ്ചുവേദന, തളർച്ച, ചുമ, തുടർച്ചയായി വിയർക്കൽ എന്നിവയും അനുഭവപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *