തിരുവനന്തപുരം: കേരളത്തെ ഏഷ്യയിലെ പ്രമുഖ ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബായി (Aviation Logistics Hub) മാറ്റുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാരമേഖലയിലെ വലിയ സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേവന മേഖലകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകൾ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള എയ്‌റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിമാനങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തുന്ന പരിപാലന മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാർ ലക്ഷമിടുന്നുണ്ട്. ഡിജിസിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മാത്രമല്ല കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

