പാനൂർ: സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പാനൂരിനടുത്ത വള്ളങ്ങാട് കുട്ടപ്പീടിക ആദിത്യ നിവാസിൽ ആദിത്യ അനിൽകുമാറാണ് (28) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മനേക്കരയിലെ ശരണി (29)നെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു.
ശരണിന്റെ മർദനമാണ് ആത്മഹത്യ ചെയ്യാൻ പ്രേരണയായതെന്ന് കാണിച്ച് ആദിത്യയുടെ അമ്മ ഉദയ പോലീസിൽ പരാതി നൽകിയിരുന്നു. അമ്മയുടെയും സഹോദരന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ജൂൺ എട്ടിന് തലശ്ശേരിയിൽ ശരൺ മർദിച്ചിരുന്നതായി ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.
ജൂൺ 15-നാണ് ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു മരണം. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു. സഹോദരൻ അദ്വൈത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തിയിരുന്നു.

