നാഗ്പൂർ: നാളെ നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ വീണ്ടും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഗുരുതര വീഴ്ച. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥിയ്ക്ക് അബുദാബിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതോടെയാണ് എൻടിഎ വീണ്ടും വിവാദത്തിലായത്.
നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് ത്വാലിബ് എന്ന 18 കാരനാണ് എൻടിഎയുടെ സാങ്കേതിക പിഴവ് മൂലം ദുരിതത്തിലായിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീറ്റ് പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് തന്റെ പരീക്ഷാ കേന്ദ്രം നാഗ്പൂരിന് പകരം അബുദാബി ഇന്ത്യൻ സ്കൂളിലാണെന്ന് അബ്ദുള്ള കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വലിയ ആശങ്കയിലായിരുന്നു അബ്ദുള്ളയും കുടുംബവും.വിദേശത്ത് പോയി പരീക്ഷയെഴുതാൻ തക്ക സാമ്പത്തിക ചുറ്റുപാട് കുടുംബത്തിനില്ലെന്ന് മാത്രമല്ല, വിദ്യാർത്ഥിക്ക് സ്വന്തമായി പാസ്‌പോർട്ട് പോലുമില്ലെന്ന് കുടുംബം പറയുന്നു. സംഭവം വിവാദമായതോടെ കുടുംബം എൻടിഎ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും പരാതി നൽകുകയായിരുന്നു.
അതേസമയം, സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറുമൂലാണ് പരീക്ഷാകേന്ദ്രം മാറിപോയതെന്നാണ് എൻടിഎയുടെ വാദം. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് വിദ്യാർത്ഥിയുടെ പരാതി പരിഹരിച്ചതായും അബ്ദുള്ളയ്ക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ച് പുതിയ അഡ്മിറ്റ് കാർഡ് നൽകിയതായും ഔദ്യോഗികമായി അറിയിച്ചു.

