കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന് ജാമ്യമില്ല

വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം നിഷേധിച്ചു. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വടകരയിലെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഡിവൈഎഫ്‌ഐ നേതാവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷയിൽ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലി ഫാത്തിമ തിങ്കളാഴ്ച വാദം കേട്ടിരുന്നു. കേസിൽ ചോദ്യം ചെയ്യൽ ഉൾപ്പെടെ പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടത്തേണ്ടതുണ്ടെന്നും പോലീസ് കസ്റ്റഡി ഇനിയും ആവശ്യമായി വരുമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നും അന്വേഷണവുമായി ഇതുവരെ ജിതിൻ സഹകരിച്ചിട്ടുണ്ടെന്നും ഫോൺ ഉൾപ്പെടെ പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെന്നും ജിതിനുവേണ്ടി കെ.എം. രാംദാസ് വാദിച്ചു. പക്ഷേ, ഈ വാദങ്ങളെല്ലാം കോടതി തള്ളി.

ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും, സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്.

‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *