കാട്ടാന ജീപ്പ് കുത്തിമറിച്ചു; വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കേളകം: ആറളം ഫാമിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന മറിച്ചിട്ടു; അഞ്ചു ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെയാണ് വനം വകുപ്പ് റാപിഡ് റസ്പോൺസ് ടീമിൻ്റെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സ്ഥിരംഅക്രമിയായ മോഴയാനയാണ് വാഹനത്തിനു നേരെ തിരിഞ്ഞ് പരാക്രമം കാട്ടിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ അനീഷ് എന്ന യുവാവ് ഈ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അനീഷിന്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ആറളത്ത് കഴിഞ്ഞ 12 വർഷത്തിനിടെ കാട്ടാനക്കലിയിൽ 15 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കൂടുതൽ സംഭവങ്ങളിലും കൊലയാളിയായത് കെ.എം –1 (കണ്ണൂർ മോഴ 1) എന്ന മോഴയാനയെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ആറളത്തെ മോഴയാന അപകടകാരിയാണെന്നും ആറളം ഫാം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പത്തോളം പേരുടെ മരണത്തിന് കാരണമായത് ഈ ആനയാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജി ഹൈകോടതിയിൽ നിലനിൽക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്.  എന്നാൽ, ഈ ആന മനുഷ്യർക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയിൽ സ്വീകരിച്ചത്. തുടർന്ന് ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി വനംവകുപ്പിന് നിർദേശം നൽകിയിരിക്കയാണ്.

പ്രദേശത്ത് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും ഓരോ ജീവനും അമൂല്യമാണെന്നും പൗരന് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിക്കുയും ചെയ്തിട്ടുണ്ട്. ആറളം ഫാം മേഖലയിൽ ‘കെ.എം–1’ ആനയെ കണ്ടതോടെ ഫാമിലെ ജനങ്ങൾ ഭീതിയിലാണെന്ന് ചൂണ്ടിക്കാട്ടി പി.എം. ബൈജു പോൾ മാത്യൂസ് നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *