16കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; യൂത്ത് ലീഗുകാരൻ മൻസൂർ വധക്കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകനായി തിരച്ചിൽ
കൊല്ലപ്പെട്ട യൂ​ത്ത് ലീ​ഗ് പ്രവർത്തകൻ മ​ൻ​സൂ​ർ, പൊലീസ് തിരയുന്ന സുഹൈൽ

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറ്റക്കണ്ടിയിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തിയത് കോഴിക്കോട് ചേവായൂരിൽനിന്ന് കാണാതായ 16കാരിയെ. മേയ് 15ന് രാത്രി 10.30ന് വീട്ടിൽനിന്ന് കാണാതായ പെൺകുട്ടിക്കായി ചേവായൂർ പൊലീസിന്റെ പ്രത്യേകസംഘം വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് കല്ലിക്കണ്ടിയിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്.

ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊളവല്ലൂർ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം രഹസ്യ കേന്ദ്രത്തിലെ വാടക വീട്ടിലെത്തിയപ്പോൾ ഒരാൾ വീട്ടിൽനിന്ന് ഇറങ്ങി ഓടിയതോടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെയും ലിവിങ് ടുഗദർ നയിക്കുന്ന വേങ്ങാട് സ്വദേശിയായ യുവാവിനെയും ഇരിട്ടി സ്വദേശിനിയായ യുവതിയെയും കണ്ടെത്തിയത്.

യുവതിയും യുവാവും ഈയിടെ തൂണേരിയിൽ ആരംഭിച്ച ബേക്കറിയിലെ ജീവനക്കാരാണ്. റെയ്ഡിനിടയിലെ അന്വേഷണത്തിൽ ചേവായൂരിൽനിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ചേവായൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവർ, തടങ്കലിൽ പാർപ്പിച്ച പുല്ലൂക്കരയിലെ മൻസൂർ വധക്കേസ് പ്രതി എന്നിവരടക്കം ഏഴുപേർക്കെതിരെ ചേവായൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വീട്ടിനടുത്ത് നിന്ന് രണ്ടംഗസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയാണ് കാറിൽ കടത്തിക്കൊണ്ടുപോയതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിയിരുന്നു. തിരൂരിൽനിന്നാണ് പെൺകുട്ടി യൂത്ത് ലീഗ് പ്രവർത്തകൻ പുല്ലൂക്കര മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കരയിലെ സുഹൈലിനെ പരിചയപ്പെട്ടത്. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ അദ്മജ് (25), വസീം (25), തടങ്കലിൽ പാർപ്പിച്ച നിരവധി കേസിലെ പ്രതിയായ പുല്ലൂക്കരയിലെ സുഹൈൽ (35) എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് വിവരം നൽകിയിട്ടുണ്ട്. പെൺകുട്ടിയെ കോഴിക്കോട് സി.ഡബ്ല്യൂ.സിക്ക് മുന്നിൽ ഹാജരാക്കി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പൊലീസ് അന്വേഷിക്കുന്നയാളാണ് പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ച സുഹൈൽ. തടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിൽപോയ സുഹൈലിനായി കൊളവല്ലൂർ പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *