ബെംഗളൂരു: ബെംഗളൂരുവിലെ കാപ്‌ജെമിനി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂരമായ പീഡനങ്ങൾ മാനേജ്‌മെന്റിനെ അറിയിച്ച മുൻ ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. കുട്ടികളോടുള്ള അതിക്രമം ഈ ജീവനക്കാരി നേരത്തെ ഡേ കെയർ സൂപ്പർവൈസറെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പ്രൊബേഷൻ ഓഫീസർ തിലകേഷ് കുമാറിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വിവരങ്ങൾ പുറത്തുവിട്ട ജീവനക്കാരിക്ക് പകരം ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനത്തിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായി ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെങ്കിലും, ഈ ആഴ്ച അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ലെന്നും കുമാർ വ്യക്തമാക്കി.
പ്രൊബേഷൻ ഓഫീസർ തിലകേഷ് കുമാറിന്റെ മൊഴി അനുസരിച്ച്, ഈ ഡേ കെയറിൽ ഏകദേശം 50 മുതൽ 60 വരെ കുട്ടികളാണ് എൻറോൾ ചെയ്തിരുന്നത്. ഇതിൽ 15 മുതൽ 20 വരെ കുട്ടികൾ ദിവസവും ഇവിടെ എത്തിയിരുന്നു. കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ദീർഘനാളായി ഇവിടെ നടക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അധികൃതർക്ക് നേരത്തെ ഇതിനെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പരാതിക്കാരി അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ കാര്യങ്ങൾ മാറുകയും അധികൃതർ ഉടൻ തന്നെ കർശന നടപടികളിലേക്ക് കടക്കുകയുമായിരുന്നു.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സമർപ്പിച്ച വീഡിയോകളിൽ, രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി കാണാം. ചില ദൃശ്യങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനുള്ളിൽ ഇരുത്തിയ ശേഷം ജെറ്റ് സ്പ്രേ ഉപയോഗിച്ച് അവരുടെ നേരെ വെള്ളം അടിക്കുന്നത് വ്യക്തമാണ്. മറ്റ് ചില വീഡിയോകളിൽ കുട്ടികളെ ബാത്റൂമിൽ പൂട്ടിയിട്ടിരിക്കുന്നതായും കാണാം. കുട്ടികൾ കരയുകയോ ബഹളം വെക്കുകയോ ചെയ്യുമ്പോൾ, അവരെ നിശബ്ദരാക്കാൻ വേണ്ടിയാണ് പരിചാരകർ ഈ ക്രൂരത കാട്ടിയിരുന്നതെന്ന് തിലകേഷ് കുമാർ പറഞ്ഞു. പരാതി ലഭിച്ചയുടൻ അധികൃതർ പരാതിക്കാരിയെ ബന്ധപ്പെടുകയും വീഡിയോകൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനെ സമീപിക്കുകയുമായിരുന്നു.
കുട്ടികളുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഡേ കെയറിലെ അതിക്രമങ്ങൾ പുറംലോകം അറിയുന്നത്. തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബെംഗളൂരുവിലെ കാപ്‌ജെമിനി കാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഈ ഡേ കെയർ, കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ പരിചരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

