ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന് നാളെ യുഎഇയില്‍ തുടക്കമാകും. 28 ന് സമാപിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകളാണ് അണിനിരക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യമത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.

ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാകപ്പ് സംഘടിപ്പിക്കുന്നത്. 2016 ല്‍ ട്വന്റി20 ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നിവയാണ് ടീമുകള്‍. രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ ആദ്യറൗണ്ടില്‍ മത്സരിക്കുക. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീം ഇന്ത്യയാണ്. ഇന്ത്യ ആറ് തവണ ജേതാക്കളായപ്പോള്‍, ശ്രീലങ്ക അഞ്ച് തവണ കിരീടം സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കൈവിട്ടതിന് പിന്നാലെയാണ് ഇന്ത്യ ഏഷ്യാകപ്പിനെത്തുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍, രോഹിത് ശര്‍മ്മയാണ് പകരം ടീമിനെ നയിക്കുക. ഇംഗ്ലണ്ട് പര്യടനം നിരാശ ജനിപ്പിക്കുന്നതാണെങ്കിലും സമീപകാലത്ത് ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. സെപ്തംബര്‍ 18ന് ഹോങ്കോംഗുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹോങ്കോംഗ്, പാകിസ്താന്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് ‘എ’ യിലാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *