കൽപ്പറ്റ: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ സ്വദേശിയും കൺസ്‌ട്രക്ഷൻ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിൽ നിന്ന് 150 മീറ്റർ ദൂരെയായിരുന്നു മൃതദേഹം. വിക്രം റാണയുടെ സഹോദരങ്ങളായ കുൽവന്ത്, പ്രമോദ്, ബന്ധുവായ അൻകുഷ് എന്നിവർ വയനാട്ടിൽ എത്തിയിരുന്നു.
അതേസമയം, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിലെ 132പേർ ക്യാമ്പിൽ തുടരുകയാണ്. ദുരന്തം ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായുള്ള അഞ്ചംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി.പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. റവന്യു-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായി പ്രവർത്തിക്കും.
തുരങ്ക നിർമ്മാണ മേഖലയിലുണ്ടായ സുരക്ഷാവീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതികളുടെ ലംഘനം എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴിനാണ് മേപ്പാടി കള്ളാടി മേഖലയിൽ മീനാക്ഷി പാലത്തിനോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായത്.

