കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷന്റെ ചുമതല താത്ക്കാലിതമായി ഒഴിഞ്ഞതായി സൂചന. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല.

പോലീസില്‍ ഹാജരാകാനായി കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായാണ് ചുമതല കൈമാറുന്നത്. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് വത്തിക്കാനില്‍ നിന്നും വന്നതിനെത്തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ഇത്തരമൊരു തീരുമാനത്തിലേക്ക് ബിഷപ്പ് എത്തിയതെന്നാണ് സൂചന.

ചുമതലയില്‍ നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ഇടപെടുമെന്നുള്ള വാര്‍ത്ത മുമ്പ് ഉണ്ടായിരുന്നു. അതേസമയം, എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു.

അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയതുകൊണ്ടാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ ഒരുങ്ങിയത്. ബിഷപ്പ് സ്ഥാനത്തുനിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ അത് സഭയ്ക്ക് മുഴുവന്‍ ദോഷമാകും, അത് ഒഴിവാക്കാനാണ് വത്തിക്കാന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *