അടിമാലി: അൽഫാമിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയിൽ വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. അടിമാലി ജെന്ന റസിഡൻസിയിലാണ് സംഭവം.
ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ 22 അംഗ സംഘം ജന്ന റസിഡൻസിയിൽ ഭക്ഷണം കഴിക്കാനെത്തി. ടൂർ പാക്കേജ് ഏജൻസി വഴി ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇവർക്കായി ഒരുക്കിയിരുന്നു. അൽഫാം ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവർ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഏജൻസിയുമായി ചർച്ച ചെയ്യുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് ഭക്ഷണത്തിന്റെ ബിൽ തുക അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ഹോട്ടൽ സൂപ്പർവൈസർ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്‌ലം (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുൺ സോമൻ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്‌ബർ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാൻ (19) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം, എറണാകുളം അങ്കമാലി മീന്‍വിലാസം റസ്റ്ററന്റിൽ മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കൈയില്‍ ആഴത്തില്‍ മുറിവേറ്റു. ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിന്റെ നാല് ഉടമകളിൽ ഒരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നുമായിരുന്നു ഷെഫിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

