നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അതിവേഗ കോടതി രൂപീകരിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അതിവേഗ കോടതി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ഡല്‍ഹി ഹൈക്കോടതിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളാണ് കോടതി പരിഗണിക്കുക. അനു ഗ്രോവര്‍ ബലിഗയാണ് സ്‌പെഷ്യല്‍ ജഡ്ജി. പബ്ലിക് എക്‌സാമിനേഷന്‍സ് ആക്ട്, 2024 (Public Examinations Act, 2024) പ്രകാരമുള്ള കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനല്‍ കേസുകളും ഈ കോടതി വിചാരണ ചെയ്യും.

ചോദ്യപേപ്പര്‍ ചോര്‍ന്ന കേസുകളില്‍ വളരെ വേഗത്തിലുള്ള വിചാരണയും കര്‍ശന ശിക്ഷാനടപടികളും ഉറപ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധരാത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുക എന്നതാണ് ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഈ പ്രത്യേക അതിവേഗ കോടതി പ്രവര്‍ത്തിക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷകളിലെ മറ്റ് അന്യായമായ മാര്‍ഗങ്ങളും സംബന്ധിച്ച ക്രിമിനല്‍ കേസുകള്‍ മാത്രമായിരിക്കും ഈ കോടതി കൈകാര്യം ചെയ്യുക. നീറ്റ് (NEET) പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക കോടതി രൂപീകരിക്കാനുള്ള തീരുമാനം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ കുറ്റവാളികള്‍ക്ക് അതിവേഗത്തിലും കഠിന ശിക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും അധികാരികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസുകളിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *