മന്ത്രിയാക്കാന്‍ മൂന്നുകോടി; പ്രതികളെ കോഴിക്കോട്ടെത്തിച്ചു

കോഴിക്കോട്: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ വാട്സാപ്പ് കോളിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി കോഴിക്കോട് എത്തിച്ചു. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാറിനെയും ഗൗരവിനെയും സൈബര്‍ പൊലീസ് അവിടെയെത്തിയാണ് പിടികൂടിയത്. ഈ മാസം ആറിനാണ് മന്ത്രിപദവി വാഗ്ദാനം ചെയ്ത് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍വിളി എത്തിത്.

പ്രിയങ്ക ഗാന്ധിയുടെ ഓഫിസിലെ രാജ്കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും അതില്‍ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. പണം നല്‍കി മന്ത്രിയാക്കുന്നതെങ്ങനെയെന്ന് എംഎല്‍എ തിരിച്ചു ചോദിച്ചതോടെ പദ്ധതി വിശദീകരിച്ച് ഇംഗ്ലിഷില്‍ മറുപടി.

വിദ്യാ ബാലകൃഷ്ണന്‍ വിവരം പ്രിയങ്കാ ഗാന്ധിയുടെ ഓഫിസില്‍ അറിയിച്ചു. ഇതോടെ അങ്ങനെയാരും വിളിച്ചിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇതോടെ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡിന്‍റെ ഉടമയെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സിം തന്‍റേതാണെന്നും പക്ഷേ കോളിനെ കുറിച്ച് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ആള്‍മാറാട്ടം നടത്തി വഞ്ചിക്കാന്‍ ശ്രമിച്ചതിനും ഐടി നിയമപ്രകാരവുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *