ജമ്മു കശ്മീര്‍ തദ്ദേശ തിരഞ്ഞെടുപ്പ് ; ഒക്ടോബര്‍ എട്ട് മുതല്‍ 16 വരെ നാലു ഘട്ടങ്ങളായി നടത്തും

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ എട്ട് മുതല്‍ 16 വരെ നാലു ഘട്ടങ്ങളായി നടത്തുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. നഗരസഭകള്‍ക്കു ശേഷമായിരിക്കും പഞ്ചായത്തു തിരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഷലീന്‍ കബ്ര പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും പ്രവാസികള്‍ക്കു പോസ്റ്റല്‍വോട്ട് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 18നു പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25. പിന്‍വലിക്കാനുള്ള തീയതി 28. രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 20ന് പുറപ്പെടുവിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

ഒക്ടോബര്‍ എട്ട്, 10,13,16 തീയതികളിലായിരിക്കും വോട്ടെടുപ്പ്. 20ന് വോട്ടെണ്ണല്‍. കശ്മീരിലെ പ്രധാന പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സും പിഡിപിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ്. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ വകുപ്പില്‍ കേന്ദ്രനിലപാട് അനുകൂലമാകണമെന്ന ആവശ്യമാണു കക്ഷികള്‍ ഉയര്‍ത്തുന്നത്. പിഡിപിയുമായി ബിജെപി സഖ്യം അവസാനിപ്പിച്ചതിനാല്‍ ജൂണ്‍ മുതല്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *