ഊര്‍ജ്ജ കേന്ദ്രങ്ങളെ തൊട്ടാല്‍ കളി മാറും; യുഎസിന് കടുത്ത മറുപടി ഉറപ്പെന്ന് ഇറാന്‍

ടെഹ്‌റാന്‍: നിര്‍ണായകമായ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണമുണ്ടായാല്‍ ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. മേഖലയിലുടനീളം അമേരിക്ക ആക്രമണം തുടരുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. പ്രാദേശിക യുദ്ധത്തിന് തുടക്കം കുറിക്കാനുള്ള നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയാണെന്ന് ഇറാന്റെ സൈനിക കമാന്‍ഡ് തലവന്‍ മേജര്‍ ജനറല്‍ അലി അബ്ദുള്ളാഹി പറഞ്ഞു.

ഇസ്രായേലിന്റെ യുദ്ധ തന്ത്രത്തെ ശക്തിപ്പെടുത്തുന്നതിനിടയില്‍, അവരുടെ മൂലധനം, വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ യുഎസ് സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഇവിടെ മുസ്ലിം രാജ്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ അമേരിക്കയുടെ കുറ്റകൃത്യങ്ങള്‍ വീക്ഷിക്കുകയും യുഎസുമായുള്ള സഹകരണവും സഖ്യവും പുനഃപരിശോധിക്കണമെന്നും അബ്ദുള്ളാഹി അഭിപ്രായപ്പെട്ടു.

കുറ്റവാളികളും ആക്രമണകാരികളുമായ അമേരിക്കയ്ക്ക് പ്രതിരോധ കവചമായി മാറുന്ന ഏതൊരു രാജ്യവും യുദ്ധം തീര്‍ക്കുന്ന ജ്വാലയില്‍ എരിയേണ്ടി വരുമന്ന മുന്നറിയിപ്പും അബ്ദുള്ളാഹി നല്‍കി. ഇറാന്റെ സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ടചറിന് നേരെ, പ്രത്യേകിച്ച് പവര്‍ പ്ലാന്റുകള്‍, പെട്രോകെമിക്കല്‍ നിര്‍മാണശാലകള്‍ എന്നിവയ്ക്ക് നേരെ അമേരിക്കയും ഇസ്രായേലും ഉടന്‍ തന്നെ വ്യാപകമായ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന വിവരം യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

യുഎസുമായും ഇസ്രായേലുമായും ബന്ധപ്പെട്ട സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചുകൊണ്ട് യുഎസിനോട് പ്രതികാരം ചെയ്യാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിപുലമായ പ്രതികാര പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഇറാനിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Iran War

അതേസമയം, ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസും ഇസ്രായേലും ഇറാനിലുടനീളമുള്ള സൈനിക താവളങ്ങള്‍ ആക്രമിക്കുകയും മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. ഇവയുടെ പുനര്‍നിര്‍മാണം നടത്താന്‍ വര്‍ഷങ്ങളോളം വേണ്ടി വന്നേക്കാം, കൂടാതെ വലിയ തുകയും ചെലവ് വരുമെന്നാണ് വിവരം.

തങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും ഇറാന്റെ റെഗുലര്‍ ആര്‍മിയും യുഎസ്, ഇസ്രായേലി സൈനിക താവളങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. സൗദി അറേബ്യ, ഇസ്രായേല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചുകൊണ്ടാണ് ഇറാന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *