തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. സമരം ചെയ്യാന്‍ തുടങ്ങുന്നവര്‍ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പ് കൂടി മനസിലാക്കണം. സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. വ്യക്തിപരമായി ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

‘പ്രതിഷേധമറിയിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാനാകില്ല. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് കൃത്യമായ സര്‍ക്കാര്‍ സഹായം വേണ്ടിവരുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് നടപ്പാക്കുന്ന ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.’ മന്ത്രി പറഞ്ഞു.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്, ഇന്ധനക്ഷാമം പറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *