കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 9 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാൽ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു.
മാസപ്പടി കേസിൽ പ്രതി ചേർക്കപ്പെട്ട ടി. വീണ താമസിക്കുന്ന പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യ ഹർജിയാണ് ഹൈക്കോടതിയിൽ ഇന്ന് പരിഗണിച്ചത്. പ്രതികളായ ശ്രീജിത്ത്, അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ അടക്കം 11 പ്രതികളാണ് ജാമ്യഹർജിയുമായി കോടതിയിലെത്തിയിരുന്നത്. 65 ദിവസത്തിലധികമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത ഇ.ഡി, ആക്രമണം നടത്തിയത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആണെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നും വാദിച്ചു.

