ബാങ്കോക്ക്: പുതിയ ടീമിലെത്തി ഒരാഴ്ച തികയുംമുമ്പ് ഫുട്ബോൾ താരത്തിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. തായ്‌ലാന്റ് ലീഗ്-3 താരം സഫ്‌വാൻ അവേ (24) ആണ് കൊല്ലപ്പെട്ടത്. നാരതിവാട്ട് പ്രവിശ്യയിലെ സുൻഗായി കൊളോക്ക് ജില്ലയിലെ സാന്റിഫാപ്പ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഒരു പ്രാദേശിക കപ്പ് മത്സരത്തിനിടെയാണ് യാല എഫ്‌സിയുടെ വിംഗർ ആയിരുന്ന സഫ്വാന് ഇടിമിന്നലേറ്റത്. ഒമ്പതിലധികം കളിക്കാർക്ക് ഇടിമിന്നലിൽ പരിക്കേറ്റ് ഗ്രൗണ്ടിൽ വീണു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള സുൻഗായി കൊളോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും ഗുരുതരമായി ഇടിമിന്നലേറ്റത് സഫ്‌വാൻ അവെയ്ക്ക് ആയിരുന്നു.
ഇടിമിന്നലേറ്റ് ഗ്രൗണ്ടിൽ വീണ സഫ്വാനെ രക്ഷിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. അവെയുടെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചുകൊണ്ട് യാല എഫ്‌സിയുടെ ഔദ്യോഗിക പേജ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. 2026 ജൂലൈ 29ന് ആണ് സഫ്‌വാൻ അവേ യാല എഫ്സി (Yala FC) ക്ലബ്ബുമായി കരാർ ഒപ്പിട്ടത്.
ഇതിനകം 18 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ യുവതാരമായ സഫ്‌വാൻ അവേ, തന്റെ മുൻ ക്ലബ്ബായ പട്ടാനി എഫ്‌സിയെ 2025-2026 സീസണിൽ തായ് ലീഗ് 2 ലേക്ക് സ്ഥാനക്കയറ്റം നേടുന്നതിൽ ഏറെ വലിയ പങ്ക് വഹിച്ചിരുന്നു. സഫ്‌വാന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഫുട്ബോൾ അസോസിയേഷൻ ഓഫ് തായ്‌ലൻഡ് (FAT) ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. “ഈ ദുഷ്‌കരമായ സമയത്ത് ഫെഡറേഷൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ക്ലബ്ബിനോടും ദുഃഖം പങ്കിടുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.
ഇതിന് മുൻപും മൈതാനത്ത് നിരവധി താരങ്ങൾ ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിലും ഇടിമിന്നൽ ഭീഷണി ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയിലെ ശക്തമായ നിയമങ്ങൾ അപകടങ്ങൾ ഒഴിവാക്കുന്നതിൽ വലിയ പങ്കുവഹിച്ചു എന്ന് പറയാം. പ്രധാനമായും 30-30′ റൂൾ. കളിക്കളത്തിലെ ഇടിമിന്നൽ സാന്നിധ്യം തിരിച്ചറിയാനും മത്സരം നിർത്തിവെക്കാനും ഈ നിയമമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
അവസാനമായി ഇടിമിന്നലോ ഇടിമുഴക്കമോ കേട്ടതിനു ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരുന്ന ശേഷമേ മത്സരം പുനരാരംഭിക്കാൻ പാടുള്ളൂ. ഈ 30 മിനിറ്റിനിടയിൽ വീണ്ടും മിന്നലോ ഇടിശബ്ദമോ ഉണ്ടായാൽ, 30 മിനിറ്റ് ക്ലോക്ക് വീണ്ടും ആദ്യമേ എണ്ണാൻ തുടങ്ങണം എന്നിങ്ങനെ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ നടന്നത്. ഈ ലോകകപ്പിൽ ഇടിമിന്നൽ മൂലം ചില മത്സരങ്ങൾ ഏറെ വൈകിയിരുന്നു.
ഇതിന് മുമ്പ് 2024 ഫെബ്രുവരിയിൽ ഇന്തോനേഷ്യയിലെ ബന്ദൂംഗിൽ നടന്ന ഒരു സൗഹൃദ മത്സരത്തിനിടെ 35-കാരനായ ഫുട്ബോൾ താരം സെപ്റ്റിയൻ രഹാർജ കളിക്കളത്തിൽ വെച്ച് നേരിട്ട് ഇടിമിന്നലേറ്റ് ദാരുണമായി മരണപ്പെട്ടിരുന്നു. 2024 നവംബറിൽ പെറുവിലെ ഹുവാങ്കായോയിൽ പ്രാദേശിക ലീഗ് മത്സരം നടക്കുന്നതിനിടെ പ്രതിരോധ താരം ജോസ് ഹ്യൂഗോ ഇടിമിന്നലേറ്റ് മരിക്കുകയും നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊളംബിയൻ പ്രൊഫഷണൽ ക്ലബ്ബായ ‘ഡിപോർട്ടീവോ കാലി’യുടെ പരിശീലനത്തിനിടെ ഇടിമിന്നലേറ്റ് കൊളംബിയൻ ദേശീയ ഫുട്ബോൾ താരം ഹെർനാൻ ഗവീരിയയും സഹതാരം ജിയോവാനി കോർഡോബയും കൊല്ലപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന ഒരു മത്സരത്തിനിടെ ഇടിമിന്നലേറ്റ് ‘ബെന ത്ഷാദി’ എന്ന ടീമിലെ 11 കളിക്കാരും ദാരുണമായി മരിച്ച സംഭവവും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

