ചൈനയ്ക്ക് ഇന്ത്യയുടെ ചുട്ടമറുപടി; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഔദ്യോഗിക നാമകരണം

ന്യൂഡൽഹി: ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപമുള്ള അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്കും ഇന്ത്യ ഔദ്യോഗിക നാമകരണം നൽകി. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നിരന്തരമായ നീക്കങ്ങൾക്കുള്ള ശക്തമായ മറുപടിയായാണ് ഇന്ത്യയുടെ നടപടി. ഇന്ത്യ അവകാശമുന്നയിക്കുന്ന അതിർത്തി ഗ്രാമമായ ലോങ്ജുവും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു. 1959 മുതൽ ഈ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലാണ്. സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളിൽ അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളെയും ഔദ്യോഗികമായി ഉൾപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അരുണാചൽ പ്രദേശ് സർക്കാരുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കാനും സ്ഥലങ്ങൾ തിരിച്ചറിയാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭൂപടത്തിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങളിൽ 21 പ്രദേശങ്ങളും നാല് ചുരങ്ങളും ഒരു തടാകവും ഒരു മോണിമെൻ്റും ഉൾപ്പെടുന്നു. ലോങ്ജു, മജ, ബിസ, ബഡാ കുന്ദുൻ, ഛോട്ടാ കുന്ദുൻ, ധൻ ബാരി, പ്രീത്‌നഗർ, ബുദ്ധമന്ദിർ, ജയറാംപൂർ, തേരിത്‌നഗർ, രാംനഗർ, ജസ്വന്ത് ഗഡ്, സാഗർ, പത്മ, ജ്യോതിനഗർ, ബൈശാഖി, ഛോട്ടാ റോപുക്, ബഡാ റോപുക്, ശിവാജി നഗർ, സുൻപുര, കംലാങ് നഗർ എന്നിവയാണ് 21 കരപ്രദേശങ്ങൾ. ഡ്സോ ലാ, റിസ ലാ, പുക്കൂർ ലാ, താഗ് ലാ എന്നിവയാണ് ചുരങ്ങൾ. കൂടാതെ സംബോ സരോവർ തടാകവും ഷേർ-ഇ-ഥാപ്പ സ്മാരകവും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഭൂപടങ്ങളെ സംബന്ധിച്ച് മുൻപ് ചില അവ്യAക്തതകൾ ഉണ്ടായിരുന്നു, ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശിലെ ചില ഭുപ്രദേശങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പേരുകൾ നൽകാൻ ഇതാണ് കാരണമായെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ സർവേ ഓഫ് ഇന്ത്യ ഭൂപടത്തിൽ കൂടുതൽ വ്യക്തത വരും. ഭൂമി, റവന്യൂ, സെൻസസ് എന്നിവയുമയി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, അതിർത്തിയിലെ റോഡ് നിർമ്മാണത്തിനും പുതിയ നടപടി ഏറെ സഹായകമാകും. ഇന്ത്യൻ പ്രദേശങ്ങലിൽ അവകാശവാദം ഉന്നയിച്ചുകൊണ്ട്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പേരുകൾ നൽകിയിരുന്നു.

അരുണാചൽ പ്രദേശിനെ ‘തെക്കൻ ടിബറ്റ്’ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. മുൻപ് അരുണാചൽ നിവാസികൾക്ക് ചൈന സ്റ്റേപ്പിൾഡ് വിസ നൽകിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ അരുണാചലിലെ 23 സ്ഥലങ്ങൾക്ക് ചൈന പേരുനൽകിയിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. 2017, 2021, 2023, 2024 വർഷങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സമയങ്ങളിൽ സമാനമായ രീതിയിൽ ചൈന സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *