ആലുവ: ശിവരാത്രിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനായി എത്തുന്ന കർക്കടകവാവ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങുന്നു. കർക്കിടക വാവ് ദിനത്തിൽ പതിനായിരങ്ങളാണ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്ത് എത്താറുള്ളത്. മഴ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് വാവ് ബലിതർപ്പണത്തിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു.
ശനിയാഴ്ച വരെ മഴ ശക്തമായിരുന്നെങ്കിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ മാറി നിൽക്കുകയായിരുന്നു. അതിനാൽ തന്നെ ഒരുക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. ബുധനാഴ്ചയാണ് വാവ്. അന്ന് വരെ അനുകൂല കാലാവസ്ഥയാണെങ്കിൽ ബലിതർപ്പണം സുഗമമായി നടത്താനാകും. വെള്ളപ്പൊക്കത്തെ തുടർന്ന് ചളി കയറിക്കിടന്ന ശിവക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി. ക്ഷേത്രത്തിനകത്തും ശുചീകരണങ്ങൾ നടക്കുന്നുണ്ട്.
വിശ്വാസികൾക്ക് ദർശനത്തിനുള്ള പന്തൽ നിർമാണവും നടക്കുന്നുണ്ട്. ചളി കയറി കിടക്കുന്ന ബലിതർപ്പണം നടത്തുന്ന കടവുകളും വൃത്തിയാക്കുകയാണ്. മണപ്പുറത്തെ കാടുകളും വെട്ടുന്നുണ്ട്. ബുധനാഴ്ച പുലർച്ച മുതൽ ബലിതർപ്പണം ആരംഭിക്കും. ശക്തമായ മഴ പെയ്ത് മണപ്പുറത്ത് വെള്ളം കയറിയാൽ, തൊട്ടുചേർന്നുള്ള കരഭാഗത്തായിരിക്കും തർപ്പണം നടക്കുക. നൂറിൽ താഴെ ബലിപ്പുരകളാണ് തർപ്പണത്തിനായി സജ്ജമാക്കുന്നത്. ക്ഷേത്രത്തിന്റെ നാലു ഭാഗത്തും താൽക്കാലിക ലൈറ്റ് ടവറുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരുന്നു. മഴ തുടർന്നാൽ പുഴയോരത്ത് ബലിതർപ്പണം നടക്കില്ല. മുൻപു പല വർഷങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനാൽ പാർക്കിങ് ഗ്രൗണ്ടിലും ആൽത്തറ ഭാഗത്തും റോഡിലും പിതൃകർമങ്ങൾ നടത്തുന്നതിനും സൗകര്യം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും.
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും വാവുബലിക്ക് ഒരുക്കം തുടങ്ങി. ഇവിടെ ആയിരക്കണക്കിന് ആളുകൾ ബലിതർപ്പണത്തിനായി എത്തും. മുൻ വർഷങ്ങളെക്കാൾ വിപുലമായ ക്രമീകരണങ്ങൾ ഇത്തവണ ഉണ്ടാകുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പറഞ്ഞു. ബലി തർപ്പണത്തോടനുബന്ധിച്ച് പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും.
ആലുവയിൽ ഗതാഗത നിയന്ത്രണം
ആലുവ: കർക്കടക വാവിനോടനുബന്ധിച്ച് 12 ന് പുലർച്ച ഒരുമണി മുതൽ ഉച്ചക്ക് രണ്ടുവരെ ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ഇങ്ങനെ: മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡു വഴി ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ മണപ്പുറത്തേയ്ക്ക് പോകണം (വൺവേ ട്രാഫിക്ക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം (വൺവേ ട്രാഫിക് ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽ നിന്നും മണപ്പുറത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കില്ല.
വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല – യു.സി കോളജ് – കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസ്സുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി പോകണം.
എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ, പുളിഞ്ചോട് ജങ്ഷനിൽ നിന്നും കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തണം. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസ്സുകൾ ബാങ്ക് കവല ബൈപാസ് വഴി മടങ്ങണം. എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ എത്തണം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകണം. ആലുവ-അങ്കമാലി ഭാഗത്തേക്കുള്ള ബസ്സുകൾ കാരോത്തുകുഴി ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ്, ബാങ്ക് കവല, ബൈപാസ് വഴി പോകണം. പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ്സുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പമ്പ് കവല – മാത വഴി പോകണം. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പമ്പ് കവല വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി , അവിടെ നിന്നും തിരികെ സർവ്വീസ് നടത്തണം.
പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ, റെയിൽവേ സ്ക്വയർ കാരോത്തുകുഴി – വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് കവല, ബൈപാസ് സർവീസ് റോഡ് പുളിഞ്ചോട് കവലയിലെത്തി കാരോത്തുകുഴി കവല, ആശുപത്രി കവല, ഐ.എം.എ, പവർ ഹൗസ് വഴി പോകേണ്ടതുമാണ്.
ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾക്ക് ഉൾപ്പെടെ ഗതാഗതം അനുവദിക്കില്ല. ഹൈവെകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. എൻ.എച്ച് റോഡിൻ്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.
ആലുവ മണപ്പുറത്ത് ബലി തർപ്പണത്തിന് എത്തുന്നവരുടെ സൗകര്യാർഥം കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ചൊവാഴ്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11:15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്നും 5 നും 5.30 നും തൃപ്പൂണിത്തുറയിയിലേക്ക് സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

