US-Iran Conflict: “അധികം വൈകാതെ ഹോർമുസ് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കും”: ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇറാനെ പരാജയപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ഒരു പോലീസ് അക്കാദമിയിൽ നടന്ന റാലിക്കിടെയാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രതികരണം. ഇറാൻ ഇതിനോടകം തന്നെ വലിയ പരാജയമാണ് നേരിടുന്നത് എന്നും. പരാജയം ഉറപ്പാക്കി കഴിഞ്ഞാൽ ഉടൻ ഹോർമൂസ് അമേരിക്കയുടെ ഭാഗമായി താൻ പ്രഖ്യാപിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാൻ്റെ ആണവപദ്ധതി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 28-നാണ് ഇസ്രായേലുമായി ചേർന്ന് അമേരിക്ക ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാൽ, ആഗോള ഊർജ്ജ-ചരക്ക് ഗതാഗതത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കിയായിരുന്നു ഇറാൻ്റെ തിരിച്ചടി. ഇതുവഴിയുള്ള ചരക്ക് ഗതാഗതം മുടങ്ങിയതോടെ ലോക രാജ്യങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമായി. വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പടെ നിരവധി നാവികർക്ക് ജ്നീവൻ നഷ്ടമാവുകയും ചെയ്തു.

ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും പ്രതിസന്ധിയിലാണ്. മിക്ക സിവിൽ കപ്പലുകൾക്കും ഇറാൻ യാത്രാനുമതി നിഷേധിക്കുകയാണ്. ഇതിന് മറുപടിയായി അമേരിക്കൻ നാവികസേന ഇറാൻ്റെ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ഇറാൻ്റെ തുറമുഖങ്ങൾക്ക് മേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ അനുവാാമില്ലാതെ ഒരു കപ്പലും അതുവഴി കടന്നുപോലില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, അമേരിക്ക മേഖല വിട്ടുപോകണമെന്നും സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്നും ഇറാൻ പാർലമെൻ്റിൻ്റെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതി ചെയർമാൻ ഇബ്രാഹിം അസീസി പ്രതികരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഷിറാസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് മുൻപാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഒരു സംശയവും വേണ്ട അമേരിക്കക്കാർ ഈ മേഖല വിട്ടുപോകണം, പിന്മാറ്റം വേഗത്തിലാക്കുകയും വേണം,” അസീസി പറഞ്ഞു. സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിക്കരുതെന്ന് മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം, മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം അരക്ഷിതാവസ്ഥ മാത്രമാണ് ഉണ്ടാക്കിയതെന്നും കൂട്ടിച്ചേർത്തു.

തുർക്കി സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി വിമാനം മാറിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇറാൻ്റെ സൈനിക ശക്തിയെ ട്രംപ് എത്രത്തോളം ഭയപ്പെടുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത് എന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് കൂടതെ സൗത്ത് ആഫ്രിക്കയിലെ ഇറാൻ എംബസി ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.

പ്രസിഡൻ്റിൻ്റെ പ്രധാന വിമാനത്തിൽ നിന്ന് ട്രംപിനെ സി-32എ വിമാനത്തിലേക്ക് മാറ്റുന്നതിനായി ഒരു കേറ്ററിംഗ് ട്രക്ക് ഉപയോഗിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. അധികം വൈകാതെ ചവറ്റുകൊട്ടയിലും ഒളിക്കേണ്ടിവരും’ എന്നാണ് എക്സിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന കുറിപ്പ്. ‘അമേരിക്കയുടെ നായകനോ അതോ കാറ്ററിംഗ് ട്രക്കിൽ ഒളിച്ചിരിക്കുന്ന ഭീരുവോ’ എന്ന് മറ്റൊരു പോസ്റ്റിലും പരിഹസിക്കുന്നു. വിമാനങ്ങളിലെ കാറ്ററിംഗ് ട്രോളികളിൽ ട്രംപ് ഇരിക്കുന്നതായുള്ള മീം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *