തൊടുപുഴ: അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പിൽ റേച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോയെ പൊലീസ് പിടികൂടി.
തൊടുപുഴക്ക് സമീപം മൈലാടുംപാറയിൽ ഇന്ന് വൈകീട്ടോടെയാണ് സംഭവം. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതി ലിജോയെ തൊടുപുഴ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പാണ് വീണ്ടും അരുംകൊല. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ഓടെ മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.
മാതാപിതാക്കളോട് പണം അവശ്യപ്പെട്ടത് നല്‍കാത്തതിലെ വൈരാഗ്യമായിരുന്നു കൊലക്ക് ഹേതു. ലഹരിക്ക് അടിമയായിരുന്ന അജീഷ് സംഭവ ദിവസം പകല്‍ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടത് കൊടുക്കാതെ വന്നതോടെ പ്രകോപിതനായി. തുടര്‍ന്ന് ഇരുവരെയും രാത്രിയില്‍ വകവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ വിവിധ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പ എടുത്തിരുന്നു. മദ്യവും മറ്റ് ലഹരി വസ്തുക്കളും വാങ്ങാനാണ് പണം ഉപയോഗിച്ചിരുന്നത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. അജീഷ് യു.പി.ഐ ഉപയോഗിച്ച് പണം എടുക്കാതിരിക്കാന്‍ അമ്മ വത്സമ്മ ഫോണ്‍ ഒളിപ്പിച്ചുവെച്ചിരുന്നു. വായ്പ തിരിച്ചടവിനാണ് അജീഷ് മാതാപിതാക്കളോട് പണം അവശ്യപ്പെട്ടത്.
പലപ്പോഴും മാതാപിതാക്കള്‍ വായ്പ തിരിച്ചടവിന് പണം നൽകിയിരുന്നു. മറ്റ് വരുമാന മാർഗങ്ങളില്ലാതിരുന്ന പ്രതി പലരുടെ പക്കല്‍നിന്നും പണം വായ്പ വാങ്ങിയിരുന്നു. പല ആപ്പുകളില്‍ നിന്നായി വലിയ സംഖ്യ ബാധ്യതയുണ്ട്. ലഹരിക്ക് അടിമയായ അജീഷിന് മുമ്പ് ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ നല്‍കിയിരുന്നതില്‍ ഇയാള്‍ക്ക് മാതാപിതാക്കളോടും ചില ബന്ധുക്കളോടും വിരോധമുണ്ടായിരുന്നതായും സൂചനയുണ്ട്.

