പന്നിയെ പിടിക്കാൻ വച്ച കെണിയിൽ പുലി; ജാഗ്രതാ നിർദേശം നൽകി വനം വകുപ്പ്
പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങിയ പുലി

കണ്ണൂർ: മാലൂർ പെരുവങ്ങാട്ടയിൽ കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കൊട്ടിയൂർ വനാതിർത്തിയിൽ ഉൾപ്പെടുന്ന മാലൂർ കെ.പി.ആർ നഗറിലെ രാമകൃഷ്‌ണന്റെ കൃഷിയിടത്തിൽ വ്യാഴാഴ്‌ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

വന്യമൃഗ ശല്യം രൂക്ഷമായ ഇവിടെ കൃഷി നശിപ്പിക്കുന്ന പന്നികളെ പിടിക്കാൻ കർഷകർ വല കെട്ടാറുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ച കെണിയിലാണ് അപ്രതീക്ഷിതമായി പുലി കുടുങ്ങിയത്. പ്രദേശവാസികൾ അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ അറിയിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതരും പൊലീസും ഉടൻ തന്നെ എത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രദേശത്ത് ജാഗ്രത പാലിക്കാനും യാതൊരു കാരണവശാലും കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകി.

പുലിയുടെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷം അതിനെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. അതേസമയം, വന്യമൃഗങ്ങളെ പിടികൂടാൻ കർഷകൻ അനധികൃതമായി കെണി സ്ഥാപിച്ചതിനെക്കുറിച്ചും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. വയനാട്ടിൽ നിന്നുള്ള വെറ്ററിനറി സംഘം എത്തിയാണ് മയക്കുവെടി വെച്ചത്.

സംഭവമറിഞ്ഞ് നിരവധി പേർ രാവിലെ മുതൽ സ്ഥലത്ത് തടിച്ചുകൂടി. കെണിയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ പുലി നടത്തുന്ന ശ്രമങ്ങൾ നാട്ടുകാരിൽ ഭീതി പരത്തിയിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടുപന്നികൾ നിരന്തരം കൃഷി നശിപ്പിക്കുന്നതിനാലാണ് പലരും ഗത്യന്തരമില്ലാതെ കെണികൾ സ്ഥാപിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരം കെണികളിൽ മറ്റ് വന്യമൃഗങ്ങൾ കുടുങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് വനംവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *