ഇന്ത്യയിൽ ഇനി 5ജി കൂടുതൽ വേഗതയോടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ വഴിയൊരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ 5G മൊബൈൽ നെറ്റ്‌വർക്കുകളുടെ റേഡിയേഷൻ അഥവാ ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) പരിധി കേന്ദ്ര സർക്കാർ ഇരട്ടിയാക്കി ഉയർത്തി. 5G ബേസ് ടവർ സ്റ്റേഷനുകളുടെ പവർ ഡെൻസിറ്റി പരിധി ചതുരശ്ര മീറ്ററിന് 5 വാട്ട് എന്നതിൽ നിന്ന് 10 വാട്ട് ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. ഇപ്പോൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് തുല്യമായ നിലയിലാണ് ഇന്ത്യയിലെയും റേഡിയേഷൻ പരിധി എത്തിയിരിക്കുന്നത്. അടുത്ത മാസം മുതൽ പുതിയ മാറ്റം നിലവിൽ വരും.
നിലവിൽ ഒരു ടവറിന് 5 വാട്ട് പെർ സ്ക്വയർ മീറ്റർ എന്നതാണ് ഇന്ത്യയിലെ പരിധി. ഇത് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ 10 വാട്ടായി ഉയർത്തുന്നു എന്നതാണ് പുതിയ മാറ്റം. ടെലിക്കോം വകുപ്പുമായി ബന്ധപ്പെട്ട സോഴ്സുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് ആണ് ഇന്ത്യയിൽ മൊബൈൽ റേഡിയേഷൻ പരിധി ഉയർത്തി എന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയെ ഉപദേശിക്കുന്ന അന്താരാഷ്ട്ര ഏജൻസിയായ ICNIRP (International Commission on Non-Ionizing Radiation Protection) ശുപാർശ ചെയ്യുന്ന 10 W/m² എന്ന ആഗോള നിലവാരത്തിലേക്കാണ് ഇതോടെ ഇന്ത്യയും എത്തുന്നത്. യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ തുടങ്ങി 137-ലധികം രാജ്യങ്ങൾ ഈ മാനദണ്ഡമാണ് പിന്തുടരുന്നത്.
ഉയർന്ന റേഡിഷേൻ അനുമതി ലഭിക്കുന്നതോടെ ഒരു ടവറിൽ നിന്നുള്ള സിഗ്നലിന് കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാനാകും. ഇത് കുറഞ്ഞ ടവറുകൾ ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ ടെലിക്കോം സേവനം ലഭ്യമാക്കാൻ സഹായിക്കും. അതിനാൽത്തന്നെ ഇന്ത്യയിലെ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ നേട്ടമാണ്.
മുമ്പ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വളരെ കർശനമായ EMF നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. തുടക്കത്തിൽ ഇന്ത്യയിൽ ഈ പരിധി 1 വാട്ട്/ചതുരശ്ര മീറ്റർ ആയിരുന്നു. അത് പിന്നീട് 5 വാട്ട് ആക്കി ഉയർത്തിയത് കഴിഞ്ഞ വർഷമാണ്. അതാണ് ഇപ്പോൾ ആഗോള നിലവാരമായ 10 വാട്ട് ആക്കി മാറ്റി നിശ്ചയിച്ചിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിൽ പ്രധാനമായും ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികളാണ് മൊബൈൽ 5ജി സേവനങ്ങൾ വ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത്. വൊഡാഫോൺ ഐഡിയ 5ജി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഈ വിഐ 5ജി എത്തിയിട്ടുള്ളൂ. 5G ഉപയോക്താക്കളുടെ എണ്ണവും ഡാറ്റ ഉപയോഗവും കുത്തനെ ഉയർന്നതോടെ നെറ്റ്‌വർക്ക് സേവന നിലവാരം തടസ്സമില്ലാതെ നിലനിർത്താൻ കൂടുതൽ പവർ ഡെൻസിറ്റി ആവശ്യമായി വന്നിട്ടുണ്ട്.
രാജ്യത്ത് 5ജി കൂടുതൽ വ്യാപകമായി ആളുകളിലേക്ക് എത്താൻ പുതിയ തീരുമാനം വഴിവയ്ക്കും. ഈ നയം മാറ്റം ഏറ്റവും നേട്ടമുണ്ടാക്കുക വിഐക്ക് ആണ്. കാരണം 5ജി വ്യാപനത്തിൽ ഇനിയുമേറെ മുന്നോട്ട് പോകാനുള്ള വിഐക്ക് കുറഞ്ഞ ടവറുകൾ കൊണ്ട് കൂടുതൽ കവറേജിൽ 5ജി സേവനം എത്തിക്കാൻ സാധിക്കുന്നതിനാൽ വലിയ തുക ലാഭിക്കാൻ സാധിക്കും. ജിയോയ്ക്കും എയർടെലിനും നിലവിലുള്ള ടവറുകളിൽ കൂടുതൽ മികച്ച നിലവാരത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കാൻ ഈ തീരുമാനം സഹായിക്കും.
ഭാവിയിൽ ബിഎസ്എൻഎല്ലിനും ഈ മാറ്റം ഗുണകരമാകും. കാരണം പുതിയ 10W മാനദണ്ഡത്തിന് അനുസൃതമായി അവർക്ക് കുറഞ്ഞ ചെലവിൽ നെറ്റ്‌വർക്ക് ഡിസൈൻ ചെയ്യാം. റേഡിയേഷൻ പരിധി ഇരട്ടിയാക്കി എന്നത് ആരോഗ്യപരമായി വെല്ലുവിളി സൃഷ്ടിക്കുമോ എന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ തരംഗങ്ങൾ ശരീരത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള ഏറ്റവും കുറഞ്ഞ അളവിനേക്കാൾ ഏകദേശം 50 മടങ്ങ് കുറഞ്ഞ അളവിലാണ് ICNIRP 10 W/m² എന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര റേഡിയേഷൻ നിയന്ത്രണ പരിധികൾക്കുള്ളിൽ പ്രവർത്തിക്കുന്ന മൊബൈൽ ടവറുകളിൽ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ മനുഷ്യരിൽ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടില്ല. മറ്റൊന്ന് മൊബൈൽ ടവറുകളിൽ നിന്നും 5G സിഗ്നലുകളിൽ നിന്നും പുറത്തുവരുന്നത് നോൺ-അയോണൈസിങ് റേഡിയേഷൻ (Non-ionizing radiation) ആണ് എന്നതാണ്. X-റേ, ഗാമാ-റേ തുടങ്ങിയ അയോണൈസിങ് റേഡിയേഷനുകൾക്കാണ് മനുഷ്യ കോശങ്ങളിലെ DNA തകർക്കാനും ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കാനും ശേഷിയുള്ളത്, നോൺ-അയോണൈസിങ് തരംഗങ്ങൾക്ക് ഇതിനുള്ള ശേഷിയില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
