
കോഴിക്കോട്: നായയുടെ ചിത്രം ഉൾപ്പെടുത്തിയ ശ്രീകൃഷ്ണജയന്തി ആശംസ കാർഡ് പങ്കുവെച്ച സി.പി.എം വനിതാ നേതാവിനെതിരേ കേസ്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുൻ മെമ്പർ ചുങ്കം കമ്മട്ടേരിക്കുന്ന് വി.എം. വള്ളിക്കെതിരേയാണ് മത വികാരം വ്രണപ്പെടുത്തിയതിന് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കിരീടവും മയിൽപ്പീലിയും ആടയാഭരണങ്ങളും അണിഞ്ഞ വീട്ടിലെ വളർത്തുനായയുടെ എ.ഐ ഫോട്ടോ സഹിതം ശ്രീകൃഷ്ണജയന്തി ആശംസ നേർന്നതിനാണ് കേസ്. മതത്തെയോ വിശ്വാസങ്ങളെയോ അവഹേളിച്ച് മത വികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോ ധപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രവൃത്തി സംബന്ധിച്ച ബി.എൻ.എസ്. 299 വകുപ്പാണ് വള്ളിക്കെതിരേ ചുമത്തിയത്.

ബാലഗോകുലം താമരശ്ശേരി താലൂക്ക് സെക്ര ട്ടറി കെ.കെ. ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്.
ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്നുവെന്നാണ് പരാതി. കിരീടവും മാലയും മയിൽപീലിയും അണിഞ്ഞ പട്ടിയുടെ ചിത്രമാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചത്. വി.എം. വള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ആവശ്യപ്പെട്ടു.
